കൊളംബോ: ശ്രീലങ്കയിൽ റനിൽ വിക്രമസിംഗ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സർക്കാർ മന്ദിരങ്ങൾക്ക് മുന്നിലെ ക്യാമ്പുകളിൽ സൈനിക നടപടി. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ തകർത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച ആളുകൾക്ക് നേരെ ലാത്തിചാർജുണ്ടായി. അമ്പതോളം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.പ്രസിഡൻറ് ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകർ പൂർണമായി ഒഴിയണമെന്നാണ് നിർദേശം.
കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസംഗയെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിംഗെയെ പ്രസിഡന്റായി എത്തുന്നത്. ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു വിക്രമസിംഗെ. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 225 ൽ 134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്.





























