ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെ നാല് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങൾ തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഭരണഘടന വിദഗ്ദരായ സീനിയർ അഭിഭാഷകരിൽ നിന്ന് ലഭിച്ച നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളുടെ നീക്കം. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ആശയ വിനിമയം നടത്തി.
കേരളത്തിന് പുറമെ കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആണ് പാർലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2026 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തിൽ ഇരിക്കുന്ന ജാർഖണ്ഡും നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കും. നിയമ ഭേദഗതി നടപ്പായാൽ ക്വാറികൾ, ഖനന മേഖലകൾ, ധാതുസമ്പന്ന ഭൂമി എന്നിവയിൽനിന്ന് നികുതിയും സെസ്സുകളും പിരിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് ആകും എന്നതാണ് സംസ്ഥാന സർക്കാരുകളുടെ പ്രധാന ആശങ്ക. ഖനനത്തിന് ഭൂമി പാട്ടത്തിന് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാറിനായിരിക്കുമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ഏതെങ്കിലും പ്രദേശത്ത് അഞ്ച് ശതമാനം ധാതുക്കളുണ്ടെന്ന് കണ്ടെത്തിയാൽ ആ പ്രദേശം ഖനന ഭൂമിയായി കണ്ടെത്തി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാറിന് കഴിയും.കരിങ്കല്ല്, ചെങ്കല്ല്, മണൽ എന്നിവയുടെ നിയന്ത്രണവും പുതിയ വ്യവസ്ഥകൾക്ക് കീഴിലാകും. നിയമ ഭേദഗതിയിലൂടെ ഖനനം സ്വകാര്യ കമ്പനികൾ കൈയടക്കുമെന്നു മാത്രമല്ല ഖനന ഭൂമിയിലുള്ള സംസ്ഥാനത്തിന്റെ അവകാശവും നഷ്ടമാകുമെന്നും കോൺഗ്രസ് മുഖ്യമന്ത്രിമാർ അവകാശപ്പെടുന്നുണ്ട്.































