തിരുവനന്തപുരം: വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിൻ്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീലയെയും പ്രശസ്ത ഗായിക പി കെ മേദിനിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ ഈടുറ്റ സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ ശ്രീ. അമരവിള രാമകൃഷ്ണനെ പ്രത്യേകാദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ശ്രീമതി ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡിയെന്ന റെക്കോർഡ് പ്രേം നസീറിനൊപ്പം പങ്കിട്ടിരുന്നു. ജെ സി ഡാനിയേൽ പുരസ്‌കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ് ശ്രീമതി ഷീല. ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം നേടിയ പി കെ മേദിനി, കേരള സംഗീത നാടക അക്കാദമി അവാർഡും ജനകീയ ഗായിക അവാർഡും കാമ്പിശ്ശേരി പുരസ്‌കാരവും പോലെ ഒട്ടേറെ അംഗീകാരങ്ങൾക്ക് ഉടമയായ കലാപ്രതിഭയാണ്.





























