ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന സമ്പൂർണ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇത് മനുഷ്യത്വത്തിൽ നിന്നും ധാർമികതയിൽ നിന്നുമുള്ള തികഞ്ഞ ഒഴിഞ്ഞുമാറൽ ആണെന്ന് അവർ കുറ്റപ്പെടുത്തി. ‘ദി ഹിന്ദു’വിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ നിശബ്ദത, ഫലസ്തീനോടുള്ള നിസ്സംഗത’ എന്ന ലേഖനത്തിൽ, സ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ്സിനും വേണ്ടി ഒരുകാലത്ത് അചഞ്ചലമായി നിലകൊണ്ട ഇന്ത്യയുടെ ശബ്ദം ഇന്ന് ശ്രദ്ധേയമാംവിധം നിശബ്ദമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ അതിന്റെ ചരിത്രപരമായ നേതൃത്വം വീണ്ടെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
രാജ്യം ‘വ്യക്തിഗത നയതന്ത്ര’ത്തിനു മുകളിലേക്ക് ഉയർന്നുവരണമെന്നും നീതി, മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര നിയമം എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കണമെന്നും അവർ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഗസ്സ വിഷയത്തോടുള്ള മോദി സർക്കാറിന്റെ സമീപനത്തിനു നേർക്ക് സോണിയ പരസ്യ വിമർശനമുന്നയിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താൽപര്യങ്ങളോ അല്ല, മറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വ്യക്തിഗതമായുള്ള ഈ നയതന്ത്ര ശൈലി ഒരിക്കലും നിലനില്‍ക്കുന്നതല്ല. അത് ഇന്ത്യയുടെ വിദേശനയത്തിന് വഴി കാണിക്കാനും പോവുന്നില്ല. ഗസ്സയിൽ നടക്കുന്നത് വംശഹത്യയിൽ കുറഞ്ഞതെന്നുമല്ലെന്നും സോണിയ പറഞ്ഞു.





























