തിരുവനന്തപുരം : രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് മന്ത്രി ജി.ആർ. അനിൽ. മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വില വർധിപ്പിക്കാതെ പിടിച്ചുനിന്ന സർക്കാർ വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളുടെ മേൽ വലിയ ജീവിതഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ സിലിണ്ടറുകൾക്ക് വൻ വിലവർധനവാണു ഉണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ ഒറ്റയടിക്ക് 93 രൂപയാണ് കൂട്ടിയത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇത് മൂന്നാമത്തെ തവണയാണ് വില കൂട്ടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 3000 രൂപയ്ക്ക് മുകളിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില. ഇത് ഹോട്ടൽ മേഖലയെയും അതുവഴി സാധാരണക്കാരായ ഉപഭോക്താക്കളെയും സാരമായി ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും ഈ വിലക്കയറ്റം വലിയ പ്രതിസന്ധിയിലാക്കും എന്നും മന്ത്രി പ്രതികരിച്ചു.






























