തിരുവനന്തപുരം : ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ ഇനങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി ജി ആർ അനിൽ. ഗോതമ്പിന് പകരം റാഗി, ആട്ട മാവ് എന്നിവയുൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അമ്പൂരിയിലെ 183 ആദിവാസി കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാമാസവും രണ്ട് തവണ സഞ്ചരിക്കുന്ന റേഷൻകടകൾ ഊരുകളിലെത്തും. റേഷൻ സാധങ്ങൾ വാങ്ങുന്നതിനായി ആദിവാസി വിഭാഗങ്ങൾക്കുണ്ടാകുന്ന യാത്രാ ചെലവ് ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയും.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് ബജറ്റിൽ ഒരു കോടി രൂപയാണ് മാറ്റിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 20 കാർഡുടമകൾക്ക് ഭക്ഷ്യധാന്യം ആദ്യഘട്ടത്തിൽ വിതരണം ചെയ്തു.





























