തിരുവനന്തപുരം : വൈദ്യുതബസ് വാങ്ങലിൽ ഉൾപ്പെടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള അഭിപ്രായഭിന്നത കെ.എസ്.ആർ.ടി.സി. സി.എം.ഡി. സ്ഥാനത്തുനിന്ന് ബിജുപ്രഭാകറിന്റെ മാറ്റത്തിന് വഴിതെളിയിച്ചേക്കും. മന്ത്രിക്കു താത്പര്യമില്ലെങ്കിൽ സ്ഥാനം ഒഴിയാൻ അദ്ദേഹം സന്നദ്ധനാണ്.ഇ-ബസുകൾ ലാഭകരമല്ലെന്ന് പറഞ്ഞ മന്ത്രിയെ സർക്കാർ തിരുത്തിയിരുന്നു. പക്ഷെ, താൻ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും ഇനി ഇ-ബസ് വിഷയത്തിൽ പ്രതികരിക്കില്ലെന്നും പറഞ്ഞാണ് മന്ത്രി വിവാദം അവസാനിപ്പിച്ചത്. സ്ഥാനമേറ്റശേഷം ആദ്യമായെടുത്ത തീരുമാനം പാളിയതിൽ ഗണേഷ് കുമാറിന് അതൃപ്തിയുണ്ട്.
വൈദ്യുതബസുകൾ ലാഭകരമാണെന്ന റിപ്പോർട്ട് തനിക്ക് ലഭിക്കുന്നതിനുമുമ്പേ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഗണേഷ്‌കുമാർ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊതുഗതാഗതത്തെക്കുറിച്ച് പഠിക്കാൻ ബിജുപ്രഭാകർ ഓസ്ട്രേലിയിലെ സിഡ്‌നിയിലേക്ക് പോയതിനാൽ ജോയിന്റ് എം.ഡി. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മന്ത്രിയെ കണ്ടത്. ബസുകളുടെ വരുമാനം അടുത്തദിവസം തൊഴിലാളിസംഘടനകൾക്ക് കൊടുക്കാറുള്ളതിനാൽ ഇതിൽ രഹസ്യസ്വഭാവമില്ലെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.





























