തിരുവനന്തപുരം: വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തിരയോഗം വിളിച്ചതെന്ന് മന്ത്രി കെ രാജൻ. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തിയെന്നും തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. ഇത് വളരെ ഗുരുതരമായ കാര്യമാണ്. കർശന നിയന്ത്രണം യാത്രക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായത് കുറച്ചുകൂടി ഗുരുതരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് ബ്ലോക്കുകൾ ആയാണ് പാറകൾ പൊട്ടിയിട്ടിരിക്കുന്നത്. പൊട്ടലുകൾ താഴോട്ട് പോയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനാൽ റിസ്ക് എടുത്ത് വലിയ വാഹനങ്ങൾ വിടാൻ കഴിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ നിലവിൽ കയറ്റി വിടുക ഗുണകരമല്ല. കോഴിക്കോട് ജില്ലാ കലക്ടറോട് നാളെ നേരിട്ട് അവിടെ ചെല്ലാൻ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടു ജില്ലാ കളക്ടർമാരും ഓരോ മണിക്കൂറുകൾ ഇടവിട്ട് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. രണ്ട് കളക്ടർമാരോടും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






























