തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷൻന് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തിയത് ഗൗരവകരമായി കാണുന്നതായി മന്ത്രി എംബി രാജേഷ്. 100 കോടി രൂപയാണ് കൊച്ചി കോർപ്പറേഷന് ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തിയത്. ബ്രഹ്മപുരത്ത് സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു. കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി രണ്ടു ഘട്ടങ്ങളിലായി ഒരു കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മാർച്ച് 13 മുതൽ മെയ് ഒന്നു വരെ നീളുന്ന ഒരു പദ്ധതിയും മറ്റൊന്ന് സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്നതുമാണെന്ന് മന്ത്രി അറിയിച്ചു.
ഒരു ദശകത്തിലേറെ കാലമായിട്ട് നീണ്ടുനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളാണ് യുദ്ധകാലടിസ്ഥാനത്തില്‍ നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതില്‍ യു.ഡി.എഫ് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായ വീഴ്ച്ചയുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. ഈ അവസ്ഥയിലാണ് ദുരന്തനിവാരണ നിയമം ഉപയോഗിച്ചുകൊണ്ട് സർക്കാർ ഇടപെട്ടതെന്ന് മന്ത്രി പറഞ്ഞു.