കോന്നി : കോന്നി ആനത്താവളത്തിലെ കണ്ണൻ എന്ന കുട്ടികൊമ്പൻ ഇനി കൊച്ചയ്യപ്പൻ എന്ന് അറിയപ്പെടും. വനം മന്ത്രി എ കെ ശശീന്ദ്രൻ ആണ് കോന്നി ആനത്താവളത്തിലെ കണ്ണൻ എന്ന കുട്ടികുറുമ്പന് കൊച്ചയ്യപ്പൻ എന്ന് നാമകരണം ചെയ്തത്. കോന്നി ആനത്താവളത്തിൽ മുൻപ് ഉണ്ടായിരുന്ന കൊച്ചയ്യപ്പൻ എന്ന കൊമ്പനോടുള്ള ആദര സൂചകമായും ഇപ്പോൾ കിട്ടിയിരിക്കുന്ന കൊച്ചയ്യപ്പനെ ശബരിമല വന മേഖലയിൽ നിന്നും ലഭിച്ചതായതിനാലും കൊച്ചയ്യപ്പൻ എന്ന പേര് എന്ത്കൊണ്ടും യോജിചതാണെന്നും മന്ത്രി പറഞ്ഞു.
ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു ആന സംരക്ഷണ സമിതിക്ക് രൂപം നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർ, പ്രിൻസിപ്പൽ സി സി എഫ് ഡി ജയപ്രസാദ്, കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ, ഫ്ലയിങ് സക്വാട് ഡി എഫ് ഓ ബൈജു കൃഷ്ണൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
ആങ്ങമൂഴി വനമേഖലയിൽ ആഗസ്റ്റ് 19ന് കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് കണ്ടെത്തിയ കുട്ടിയാനയെ ആദ്യ ഘട്ടത്തിൽ ആനക്കൂട്ടത്തിനൊപ്പം കാട് കയറ്റി വിടാനായിരുന്നു ആദ്യ ശ്രമം. ഇതിനായി വമേഖലയിൽ കൂടൊരുക്കി നാല് ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇതിനെ പത്തനംതിട്ട വലിയകോയിക്കൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോന്നി ആനത്താവളത്തില്‍ എത്തിച്ചു.





























