തിരുവനന്തപുരം: ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനം കേരളം ആണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വൻകിട വികസനത്തിനൊപ്പം ജനജീവിതത്തെ സ്പർശിക്കുന്ന പദ്ധതിക്കും സംസ്ഥാനം പ്രാധാന്യം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. അതിദരിദ്രരില്ലാത്ത കോർപ്പറേഷനായി കോഴിക്കോട് കോർപ്പറേഷനെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ നവംബര്‍ 1ന് പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷ സര്‍ക്കാര്‍.
ധര്‍മ്മടം നിയോജകമണ്ഡലമാണ് കേരളത്തില്‍ ആദ്യമായി അതിദാരിദ്ര്യമുക്തമായത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നത്. അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ഭക്ഷണം, മരുന്നുകൾ, സാന്ത്വന ചികിത്സ, ആരോഗ്യസഹായ ഉപകരണങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നല്‍കുകയും അടിസ്ഥാന രേഖകളില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13ൽപ്പരം രേഖകളും ഉറപ്പാക്കുകയും ചെയ്യും.






























