കൊച്ചി : മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി അഭിപ്രായം പറയുന്നില്ലെന്നും രണ്ട് സംസ്ഥാനങ്ങളും ഒരുപോലെയാണെന്നും ജല വിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനം. രണ്ട് സംസ്ഥാനങ്ങളുടെയും ആശങ്കകൾ കേട്ടു. തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തി. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു.
‘തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാട് കേരളം അറിയിച്ചു. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തി. കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിലുണ്ട്.






























