തിരുവനന്തപുരം: പുനർഗേഹം പദ്ധതിയിലെ ബീമാപള്ളിക്കാരുടെ പരാതി അടിയന്തിരമായി പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. അർഹതപ്പെട്ടവർക്ക് എല്ലാം ഫ്ലാറ്റുകൾ ഉറപ്പാക്കും. ഏറ്റവും അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റിൽ ബീമാപള്ളിയിലെ അർഹരായ കുടുംബങ്ങൾക്ക് അവഗണനയുണ്ടായതായി വാർത്ത വന്നിരുന്നു. സർക്കാർ നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റുകളിൽ വിവേചനപരമായ സമീപനം സ്വീകരിക്കുന്നതായും ബീമാപള്ളി തീരദേശവാസികൾ ഉയർത്തിയ പരാതിയാണ് വാർത്തയായി വന്നത്.
മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം ഉയർന്നത്. കടലാക്രമണത്തിൽ വീട് നഷ്ടമായ ബീമാപള്ളികാർക്ക് പറയാനുള്ളത് അവഗണനയുടെ ചരിത്രം മാത്രമാണ്. 2016-ലെ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യഘട്ട പുനർവാസ പദ്ധതിയിൽ ബീമാപള്ളിയിലെ അർഹരായ 168 അപേക്ഷകർ ആദ്യം അവഗണിക്കപ്പെട്ടിരുന്നു. തുടർന്ന് വ്യത്യസ്ത കാലത്തുണ്ടായ അവഗണയുടെ അവസാനത്തെ ഉദാഹരണമാണ് പുനർഗേഹം പദ്ധതി. ഇതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുമെന്നാണ് ബീമാപള്ളിക്കാർ പറഞ്ഞിരുന്നത്.





























