തിരുവനന്തപുരം : പണി തീരാറായ കെട്ടിടത്തിന് ആരുമറിയാതെ ശിലാസ്ഥാപനം നടത്തി വീണാ ജോര്‍ജ്ജ് ചരിത്രം തിരുത്തിക്കുറിച്ചു. ഇതിനുവേണ്ടി ലക്ഷങ്ങള്‍ പൊടിപൊടിച്ചുവെന്ന് ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ താനിതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ ആറന്മുളയില്‍ അടുത്ത അങ്കത്തിന് തയ്യാറെടുക്കുകയാണ് കേരളത്തിന്റെ നമ്പര്‍ വണ്‍ ആരോഗ്യമന്ത്രി. പാലോട് നന്ദിയോട് ഹോമിയോ ആശുപത്രി കെട്ടിടത്തിനാണ് ആരോഗ്യ വകുപ്പിന്റെ ഇരട്ട തലോടലിന് ഭാഗ്യം തെളിഞ്ഞത്. മട്ടം കെട്ടി ഉയർത്തി കോൺക്രീറ്റിനു തയ്യാറെടുക്കുകയായിരുന്നു ഈ കെട്ടിടം. കഷ്ടിച്ച് ഒരു മാസം കൂടി കഴിയുമ്പോൾ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തേണ്ട കെട്ടിടമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലക്ഷങ്ങൾ പൊടിച്ച് ആരുമറിയാതെ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ പദ്ധതി പ്രകാരം 30ലക്ഷം രൂപ അനുവദിച്ചിട്ട് വർഷങ്ങളായി. പഞ്ചായത്ത് യഥാസമയം കെട്ടിടം പൊളിച്ചു നീക്കാത്തതിനെ തുടർന്ന് നിർമാണം അനന്തമായി നീളുകയായിരുന്നു. ഇത് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ തുടരെ വന്നതിനുശേഷമാണ് കെട്ടിടം പൊളിക്കുന്നതിന് തയ്യാറായത്. കെട്ടിടം പൊളിച്ചുനീക്കിയതോടെ പുതിയ കെട്ടിടത്തിന്റെ പണിയും തുടങ്ങിയിരുന്നു. മേൽക്കൂര കോൺക്രീറ്റ് ചെയ്യാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അവധി ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു പ്രചാരണവും ഇല്ലാതെ നന്ദിയോട് പഞ്ചായത്ത് സാംസ്കാരിക നിലയത്തിനുള്ളിൽ ഹോമിയോ ആശുപത്രി മന്ദിരം ശിലാസ്ഥാപനം നടത്തിയത്.
നോട്ടിസ് അച്ചടിച്ചെങ്കിലും ആർക്കും വിതരണം ചെയ്തതായി കണ്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കി അടുത്ത നാളില്‍ ഉദ്ഘാടനം നടത്തേണ്ട ഈ കെട്ടിടം ലക്ഷങ്ങൾ തുലച്ചുകൊണ്ട് ശിലാസ്ഥാപനം നടത്തേണ്ടതുണ്ടായിരുന്നോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കെട്ടിട നിർമാണത്തിന് കേന്ദ്ര സർക്കാരിന്റെ ഫണ്ട് ആണെന്ന വിവരം ബോധപൂർവം മറച്ചുവെച്ചാണ് പെട്ടെന്ന് ശിലാസ്ഥാപനം നടത്തിയതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.





























