ചെന്നൈ : സിഐഎസ്‌എഫ് ക്യാംപില്‍നിന്ന് തലയ്ക്ക് വെടിയേറ്റ് ചികിത്സയിലായിരുന്ന 11 കാരന്‍ മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സിഐഎസ്‌എഫിന്റെ വെടിവെയ്പ്പ് പരിശീലന കേന്ദ്രത്തില്‍നിന്ന് വെടിയേറ്റ പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശി കലൈസെല്‍വന്റെ മകന്‍ പുകഴേന്തിയാണ് മരിച്ചത്. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
വെടിയേറ്റതിന് പിന്നാലെ അബോധാവസ്ഥയിലായിരുന്ന കുട്ടി തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസം 30ന് പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്‌എഫ് സ്‌നൈപര്‍ പരിശീലന കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
രാവിലെ വീടിന് മുന്നിലിരുന്ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികര്‍ സ്നൈപര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഷൂടിംഗ് റേഞ്ചില്‍ നിന്ന് ഉന്നംതെറ്റി പുറത്തേക്ക് പോയതോ സ്ട്രേ ബുലെറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പുതുക്കോട്ട പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. സംഭവത്തിന് പിന്നാലെ ഷൂടിംഗ് പരിശീലന കേന്ദ്രം താല്‍ക്കാലികമായി അടച്ചുപൂട്ടി.