പാലക്കാട് : ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരി നൽകി പീഡിപ്പിച്ചെന്ന കേസില്‍ 21 പ്രതികൾ. ഒറ്റപ്പാലം പോലീസ് റജിസ്റ്റര്‍ ചെയ്ത 14 കേസുകളിലാണ് ഏഴുപേരെക്കൂടി പ്രതിചേര്‍ത്തത്. നാല് ജില്ലകളിലെ സ്റ്റേഷനുകളിലേക്ക് കേസ് കൈമാറി. കൊല്ലം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പീഡനമുണ്ടായത്. നാല് ജില്ലകളിലുമായി പതിനാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇരുപത്തി ഒന്ന് പ്രതികളില്‍ ഏഴുപേര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പീഡനം നടന്ന സ്ഥലം പരിഗണിച്ചതിനൊപ്പം അന്വേഷണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത കേസുകളായി രജിസ്റ്റര്‍ ചെയ്തത്. അതത് സ്റ്റേഷനുകളിലേക്ക് ഒറ്റപ്പാലത്ത് നിന്ന് കേസിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. എംഡിഎംഎയും കഞ്ചാവും മദ്യവും ഉൾപ്പെടെ നൽകിയായിരുന്നു പീഡനങ്ങളെന്നാണു പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. ജൂണിൽ ഒറ്റപ്പാലത്തു നിന്നു കാണാതായ പെൺകുട്ടിയെ പോലീസ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നിന്നാണ് കണ്ടെത്തിയത്. പിന്നീട് പാലക്കാട്ടെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്കു മാറ്റുകയായിരുന്നു. കൗൺസിലിങ്ങും മറ്റും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണു പൊലീസ് കുട്ടിയിൽ നിന്നു വിശദമായ മൊഴിയെടുത്തത്.





























