പത്തനംതിട്ട : പതിനൊന്നു വയസ് പ്രായമുള്ള പ്രമാടം സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയതിന് പ്രമാടം, ളാക്കൂർ മൂല പറമ്പിൽ കോളനിയിൽ അച്ചു തൻ മകൻ അജി (46) കാമുകി പ്രമാടം ളാക്കൂർ മൂല പറമ്പിൽ കോളനിയിൽ പുതുപറമ്പിൽ വീട്ടിൽ ബാലചന്ദ്രൻ മകൾ സ്മിത (33) എന്നിവരെ
പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ സ്മിതയുടെ അടുത്ത ബന്ധത്തിൽപെട്ട പെൺകുട്ടി അവധി സമയത്ത് കുടുംബ വീട്ടിൽ താമസിച്ചു വരവേ 2017 ജൂൺ മാസം രണ്ടാം പ്രതിയുടെ ഒത്താശയോടെ ഒന്നാം പ്രതി പെൺകുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയായിരുന്നു.
പ്രതികൾ ഇരുവരുടേയും ആദ്യ വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നതിനെ തുടർന്ന് പ്രതികൾ സ്നേഹബന്ധത്തിൽ കഴിഞ്ഞു വരവേ രണ്ടാം പ്രതിയുടെ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ ബലമായി കൂട്ടി കൊണ്ട് പോയി കാമുകനായ ഒന്നാം പ്രതിയുടെ അടുത്തെത്തിക്കുകയും തുടർന്ന് പീഢിപ്പിക്കുകയുമാ യിരുന്നു. ഒരേ ദിവസം തന്നെ പകലും രാത്രിയും ഒന്നാം പ്രതി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയിരുന്നു. രാത്രിയോടെ കുടുബ വീട്ടിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ ഇളയ സഹോദരൻ ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കണ്ട് എത്തിയപ്പോഴാണ് പെൺകുട്ടിയെ രണ്ടാം പ്രതിയുടെ സാന്നിധ്യത്തിൽ ഒന്നാം പ്രതി പീഡിപ്പിക്കുന്ന സംഭവം കണ്ടത്.
സംഭവം കണ്ടെന്ന് മനസിലായ രണ്ടാം പ്രതി പെൺകുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾ ഇരുവരും പതിവായി മദ്യപിക്കുന്നതിനെ ചൊല്ലി പെൺകുട്ടിയുടെ അമ്മൂമ്മയും രണ്ടാം പ്രതിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അമ്മുമ്മയോടൊപ്പം കുടുബ വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെയാണ് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാം പ്രതി പീഢിപ്പിച്ചത്. വിചാരണമധ്യേ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവിൽ സ്വീകരിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ ഇന്ത്യൻ പീനൽ കോഡ് 376 വകുപ്പ്, പോക്സോ വകുപ്പ് 6 എന്നിവ പ്രകാരം 20 വർഷം കഠിന തടവിനും 75,000 രൂപ പിഴയും പിഴ അടക്കാതിരുന്നാൽ ഏഴ് മാസത്തെ തടവിനും രണ്ടാം പ്രതിയെ ബലാൽസംഗത്തിന് ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തതിന് 20 വർഷം കഠിന തടവിനും 25,000 രൂപ പിഴശിക്ഷയും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകാരം 3 വർഷത്തെ വെറും തടവും കൂടാതെ പിഴ അയ്ക്കാതിരുന്നാൽ 2 മാസം തടവും കൂടി അനുഭവിക്കണം. രണ്ടാം പ്രതി ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്. പോക് സോ പ്രിൻസിപ്പൽ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്തത് കോന്നി പോലീസാണ്. കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് അടൂർ , ഡി വൈ എസ് പി ആയിരുന്ന ആർ ജോസ് ആണ്.





























