എരുമേലി : ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കുഞ്ഞു മാളികപ്പുറത്തിനോട് മോശമായി പെരുമാറിയ തൊഴിലാളിയെ കോടതി റിമാൻഡ് ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി ജയപാലൻ (31) ആണ് ഈ മാസം 24 വരെ റിമാൻഡിലായത്. ഹോട്ടൽ പോലീസ് അടപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് ജങ്ഷനിൽ മെഡിക്കൽ സ്റ്റോറിന് സമീപമുള്ള താൽകാലിക ഹോട്ടലാണ് അടപ്പിച്ചത്.
വടക്കൻ കേരളത്തിൽനിന്നെത്തിയ തീർത്ഥാടക സംഘത്തിലെ ഒമ്പത് വയസ്സുള്ള ബാലിക ഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ പോയപ്പോൾ ടാപ്പ് ഉയരത്തിലായതിനാൽ തൊഴിലാളി ബാലികയെ എടുത്തു പൊക്കി കൈ കഴുകിക്കുകയും ഇതിനിടെ മോശമായി പെരുമാറുകയുമായിരുന്നു. സംഭവം കണ്ട തീർഥാടകർ തൊഴിലാളിയെ ചോദ്യംചെയ്യുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ. മനോജ് മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് എത്തി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തശേഷം ഹോട്ടൽ അടപ്പിച്ചു.
ഭക്തരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം തൊഴിലാളിക്കെതിരേ കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി 24 വരെ റിമാൻഡുചെയ്തു. തീർത്ഥാടന കാലത്ത് എരുമേലിയിൽ ജോലിതേടിയെത്തിയ തൊഴിലാളിക്ക് മെഡിക്കൽ കാർഡോ പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റോ ഇല്ല. രാമനാഥപുരം ജില്ലയിൽ മോഷണം, വഞ്ചന തുടങ്ങി പല കേസുകൾ പ്രതിയുടെ പേരിലുള്ളതായാണ് പോലീസ് നൽകുന്ന സൂചനകൾ.





























