മൊസൂൾ : വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം. സൈനികത്താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന് യുഎസ് സേനയ്‌ക്കെതിരെ ആക്രമണം പുനരാരംഭിക്കാൻ സായുധ ഗ്രൂപ്പുകൾ തീരുമാനിച്ചതായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു. ഈ വർഷം ഫെബ്രുവരി ആദ്യത്തോടെ യുഎസിനെതിരായ ആക്രമണം ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ അവസാനിപ്പിച്ചിരുന്നു. ഇത് തുടക്കം മാത്രമാണെന്നും അവർ പറഞ്ഞു.
ഇറാഖിലെ സുമ്മാർ നഗരത്തിൽ റോക്കറ്റ് ലോഞ്ചറുമായി നിർത്തിയിട്ടിരുന്ന ഒരു ട്രക്ക് സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. സ്ഫോടനം നടന്ന സമയത്ത് ആകാശത്ത് യുദ്ധ വിമാനങ്ങൾ കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. യുഎസ് നടത്തിയ പ്രത്യാക്രമണമാണോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണം നടത്താതെ ആക്രമണം യുഎസ് നടത്തിയതാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ഇറാഖ് പറഞ്ഞു. സ്ഥലത്ത് ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അന്വേഷത്തിന്റെ ഭാഗമായി ട്രക്ക് പിടിച്ചെടുത്തിരുന്നു. ഇത് വ്യോമാക്രമണത്തിന്റെ ഭാഗമായാണ് തകർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇറാഖിലെ സഖ്യസേനയുമായി ആക്രമണവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തുകയാണണെന്ന് ഇറാഖ് ഓഫിസർ അറിയിച്ചു. ശനിയാഴ്ച രാവിലെ ഇറാഖിലെ ഒരു സൈനിക താവളത്തിൽ വലിയ സ്ഫോടനം നടന്നിരുന്നു. ഇതിൽ ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.