കോഴിക്കോട് : നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് പരിഹാരമായി മിഠായിത്തെരുവിൽ പ്രഖ്യാപിച്ച ആധുനിക പാർക്കിംഗ് പ്ലാസ പദ്ധതി നാല് വർഷം പിന്നിട്ടിട്ടും അനിശ്ചിതത്വത്തിൽ. കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് വലിയൊരു വെല്ലുവിളിയായി തുടരുമ്പോഴും കോർപ്പറേഷൻ്റെ ഈ പദ്ധതി വെറും പ്രഖ്യാപനമായി ഒതുങ്ങുകയാണ്. 30 കോടി രൂപയുടെ നിക്ഷേപത്തിലാണ് പദ്ധതി തുടങ്ങാനിരുന്നത്. 920 ചതുരശ്ര അടിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചതാണ് ആധുനിക പാർക്കിംഗ് പ്ലാസ. പ്ലാസ നിർമ്മാണത്തിനായി സത്രം കെട്ടിടം പൊളിച്ചുനീക്കിയിട്ട് നാല് വർഷം കഴിഞ്ഞു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം തുടങ്ങിയിട്ടില്ല. ഇതാണ് നിലവിലെ അവസ്ഥ.
പാർക്കിംഗ് സൗകര്യം ഇല്ലാത്തത് മിഠായിത്തെരുവിലെ കച്ചവടത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലമായിട്ടും വ്യാപാരികൾക്ക് ഒരു പാർസൽ പോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഇവിടത്തെ വ്യാപാരികൾ പറയുന്നു. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാൻ പോലീസ് അനുവദിക്കുന്നില്ല. പാർക്കിംഗ് ഇല്ലാത്തതിനാൽ നഗരത്തിലേക്ക് ആളുകൾ വരാൻ മടിക്കുന്നതോടെ ബിസിനസ്സ് പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. സത്രം ബിൽഡിംഗിലെ കെടിഡിസി ഹോട്ടലിൽ നിന്നും മറ്റ് കടകളിൽ നിന്നുമായി നഗരസഭയ്ക്ക് നേരത്തെ പ്രതിവർഷം 30 ലക്ഷം രൂപ വാടക ലഭിച്ചിരുന്നു. കെട്ടിടം പൊളിച്ചതോടെ ഈ വലിയ വരുമാനമാണ് ഇല്ലാതായത്. നിർമ്മാണം വൈകുന്നതിനൊപ്പം ഈ പ്രദേശം ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.






























