പന്തളം : കാർഗിൽ വിജയ ദിനം മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഭാരതത്തിന്റെ മണ്ണില്‍ കടന്നുകയറി രാജ്യാഭിമാനത്തിന് വിലയിട്ട പാകിസ്ഥാന്‍ സൈന്യത്തിന്റെയും തീവ്രവാദികളുടെയും ആക്രമണത്തെ പ്രതികൂല കാലാവസ്ഥയെപോലും അതിജീവിച്ച് ശക്തമായ പോരാട്ടത്തിലൂടെ തുരത്തിയോടിച്ച വിജയദിനമാണ് ഇന്ന്.
1998 ൽ നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്. പാക് പട്ടാളത്തിന്റെ അതീവ രഹസ്യമായ ഓപ്പറേഷനാണ് ഭാരതത്തിൽ അവർ നടപ്പാക്കിയത്. തീവ്രവാദികളുടെ വേഷത്തിൽ ഇരു രാജ്യങ്ങളും അംഗീകരിച്ചിരുന്ന നിയന്ത്രണരേഖ ലംഘിച്ച് പട്ടാളക്കാരെ അതിർത്തി കടത്തി സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ കാർഗിലിലെ ഹൈവേ അടക്കമുള്ള പ്രധാന പ്രദേശങ്ങൾ കൈയടക്കുകയായിരുന്നു പാക് പട്ടാളത്തിന്റെ ലക്ഷ്യം. നുഴഞ്ഞ് കയറി അതിർത്തിക്കിപ്പുറത്ത് ശക്തമായി അവർ നിലയുറപ്പിച്ചു. ഭാരതത്തിന് നഷ്ടപ്പെട്ട പ്രദേശം തിരിച്ച് പിടിക്കാൻ 50 ദിവസം പാക് പട്ടാളത്തോട് ഏറ്റുമുട്ടേണ്ടിവന്നു. എല്ലാ പ്രദേശങ്ങളും ഇന്ത്യന്‍ സൈന്യം തിരിച്ച് പിടിച്ചു.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് രാജ്യസ്‌നേഹികളായ 527 ധീരജവാന്‍മാരെയാണ്.
ഓപ്പറേഷന്‍ വിജയ് എന്ന് കാർഗിൽ യുദ്ധത്തിന് പേരിട്ടു. ലോകത്തിനു മുന്നില്‍ നാണംകെട്ട തോല്‍വിയുമായി പാകിസ്ഥാന്‍ പിൻ വാങ്ങി. 1999 ജൂലൈ 26 ന് യുദ്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു.
കാര്‍ഗിലില്‍ വിജയം കുറിച്ച ജൂലൈ 26 – വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി. കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാന്‍മാര്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ച് രാജ്യം ഇന്നും ആ ഓര്‍മ്മ പുതുക്കുന്നു. വീരമൃത്യുവരിച്ച ധീര സൈനികരുടെ സ്മരണ പുതുക്കി കാർഗിൽ വിജയ് ദിനം കാർഗിൽ ദേശസ്നേഹ എന്ന പേരിൽ മിഴി ഗ്രന്ഥശാല ചക്കുവള്ളി ഓഫീസ് അങ്കണത്തിൽ ഒരുക്കി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ശൂരനാട് പോലീസ് സബ്ബ് ഇൻസ്പെക്ടർ പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
എം.സുൽഫിഖാൻ റാവുത്തർ, നിസാമുദ്ദിൻ, അർത്തിയിൽ അൻസാരി, ടി.എസ് നൗഷാദ്, റിസാദ് ഷോളയാർ, ശക്തികുമാർ പാലമൂട്ടിൽ ദിവ്യശക്തികുമാർ എന്നിവർ പ്രസംഗിച്ചു.































