ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കടന്നാക്രമിച്ച് എം.കെ രാഘവൻ എംപി രംഗത്തെത്തി. ചർച്ചക്ക് തുടക്കമിട്ട എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവന അപക്വമാണെന്നും തോൽക്കുന്ന സീറ്റെടുക്കാൻ തനിക്ക് ആദ്യം നിർദേശം നൽകിയവർ ഡൽഹിയെലെത്തി മാറ്റിപ്പറഞ്ഞെന്നും രാഘവൻ തുറന്നടിച്ചു. എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനത്തിന് പിന്നിലും സംസ്ഥാന നേതൃത്വമാണെന്ന് രാഘവൻ പറഞ്ഞു. മുഖ്യമന്ത്രി ചർച്ച കൊടുമ്പിരി കൊള്ളുന്നതിനിടയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ എം.കെ രാഘവൻ എംപി ആഞ്ഞടിച്ചത്. അനവസരത്തിലുള്ള ചർച്ച പാർട്ടിക്ക് കളങ്കം സൃഷ്ടിക്കുമെന്ന് എം.കെ രാഘവൻ വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പോസ്റ്റ് അപക്വമാണെന്നും രാഘവൻ വിമർശിച്ചു.
എന്നാൽ മുഖ്യമന്ത്രി ചർച്ച രമേശ് ചെന്നിത്തല തള്ളി. ചർച്ചകള്‍ അനവസരത്തിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഡൽഹി സന്ദർശനത്തിന് കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഫലത്തിനു മുമ്പുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കടുത്ത അമർഷത്തിലാണ് മുസ്‍ലിം ലീഗ്. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളെ വിളിച്ച് അതൃപ്തി അറിയിക്കുന്ന രീതി മാറ്റി പരസ്യമായി തന്നെ ലീഗ് രംഗത്തെത്തിയത്. വെയിൽ കൊണ്ട പ്രവർത്തകരെ നിരാശരാക്കുന്ന ചർച്ചയാണെന്നും ഇതിൽ നിന്ന് കോൺഗ്രസ് നേതാക്കൾ പിന്തിരിയണമെന്നും സലാം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം ലീഗ് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നിർദേശപ്രകാരമായിരുന്നു പി.എം.എ സലാമിന്റെ വാർത്താസമ്മേളനമെന്നാണ് സൂചന





























