ചെന്നൈ: കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ നടപടികൾക്കെതിരെ പോരാട്ടം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്താൻ ഡിഎംകെ ആഹ്വാനം ചെയ്തു. പാർലമെന്റിൽ വരാനിരിക്കുന്ന പുനർനിർണ്ണയ ഭേദഗതി ബിൽ തമിഴ്‌നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ തകർക്കുമെന്ന വിലയിരുത്തലിലാണ് ഡിഎംകെ. ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണ്ണയമെന്നും സ്റ്റാലിൻ ചോദിച്ചു.
ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സീറ്റുകൾ നഷ്ടമാകുമെന്നതാണ് പ്രധാന ആശങ്ക. ജനസംഖ്യാ വർധനവ് നിയന്ത്രിക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കാൻ ഈ നീക്കം കാരണമാകുമെന്ന് ദക്ഷിണേന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് ഓൺലൈനിലാണ് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം സ്റ്റാലിൻ വിളിച്ചുചേർത്തത്. ഇതിന് മുന്നോടിയായി ഡിഎംകെ എംപിമാരുടെ യോഗവും ചേർന്നിരുന്നു. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പാർട്ടിയുടെ തീരുമാനം. കേന്ദ്ര സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.





























