റാന്നി : റാന്നി താലൂക്ക് ആശുപത്രിയിലെ അഴിമതിയും കൈക്കൂലി വിവാദങ്ങളും അന്വേഷിച്ച് കർശനമായി നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് അഭ്യർത്ഥിച്ചു. റാന്നി താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റർ യൂണിറ്റും ഓക്സിജൻ പ്ലാന്റും എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം സ്വകാര്യ ഏജൻസികൾ അടുത്തിടെയാണ് നൽകിയത്. ആശുപത്രിയിൽ എത്തുന്ന രോഗികളോട് ചിലർ കൈക്കൂലി ആവശ്യപ്പെടുന്നതായി നേരത്തെ എംഎൽഎയ്ക്ക് പരാതി ലഭിച്ചിരുന്നു. അന്നുതന്നെ എംഎൽഎ ഇക്കാര്യം ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ആശുപത്രി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മന്ത്രിയും ഉറപ്പു നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ആദിവാസി യുവതിയോട് അനസ്തേഷ്യ വിഭാഗം ഡോക്ടർ 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൂലിപ്പണിക്കാരനായ ഇവരുടെ ഭർത്താവ് പലരിൽ നിന്നും കടം വാങ്ങിയാണ് ഡോക്ടറുടെ മുറിയിൽ ഈ തുക എത്തിച്ചു നൽകിയത്. ഇതിനെ സംബന്ധിച്ച് ഇവർ എംഎൽഎയ്ക്കു നൽകിയ പരാതി ആരോഗ്യമന്ത്രിക്കും പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിക്കും കൈമാറിയിട്ടുണ്ട്. അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.