തിരുവനന്തപുരം : ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ് അംബികയുടെ വീടിന് നേരെ കല്ലേറ്. ഞായര്‍ വെെകിട്ട് അഞ്ചിന് ചെമ്പകമംഗലം അസംബ്ലി മുക്കിന് സമീപമുള്ള വീട്ടിലേക്കാണ് കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. വയനാട്ടിലെ സംഭവങ്ങളുടെ പശാത്തലത്തില്‍ കോരാണി ടൗണില്‍ ഇടയ്ക്കോട്, മൂദാക്കല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തില്‍ പങ്കെടുത്തവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
കോണ്‍ഗ്രസ് മുദാക്കല്‍ മണ്ഡലം പ്രസിഡന്റ് സുജി, ഇടയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് സരുണ്‍, വാര്‍ഡ് അംഗം വിഷ്‌ണു രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ഒ.എസ് അംബികയുടെ വീടിന് നേരെ കല്ലേറുണ്ടായപ്പോള്‍ രണ്ടു മക്കളുടെ ഭാര്യമാരും മൂത്ത മകന്റെ പൊടിക്കുഞ്ഞും മാത്രം. അംബിക എംഎല്‍എയുടെ ഭര്‍ത്താവ് കെ.വാരിജാക്ഷന്‍ രണ്ട് ആഴ്ച കാലമായി തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്. എംഎല്‍എയുടെ രണ്ട് ആണ്‍മക്കളും അച്ഛനെ ശുശ്രൂഷിക്കാനായി മെഡിക്കല്‍ കോളേജിലായിരുന്നു. ഭര്‍ത്താവിന്റെ അടുത്തേക്ക് എംഎല്‍എ യാത്ര തിരിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. പുറത്തുനടക്കുന്ന അക്രമ സംഭവങ്ങളില്‍ ഭയചകിതരായ കുടുംബാംഗങ്ങളെ പോലീസും പരിസരവാസികളുമെത്തിയാണ് സമാധാനിപ്പിച്ചത്.
വയനാട്ടിലെ സംഭവത്തിന്റെ പേരില്‍ നാടാകാകെ ക്രിമിനലുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് കോണ്‍ഗ്രസ് ശ്രമമെങ്കില്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. വയനാട്ടില്‍ സംഭവിച്ചത് തെറ്റാണെന്നും അരുതാത്തത് ചെയ്‌തവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും സിപിഐ എം വ്യക്തമാക്കിയിട്ടും ആ സംഭവത്തിന്റെ പേരില്‍ കലാപത്തിനാണ് ശ്രമമെങ്കില്‍ നേരിടും.
പ്രകോപനമൊന്നുമില്ലാതെയാണ് ഞായര്‍ വൈകിട്ട് ഒ.എസ് അംബിക എംഎല്‍എയുടെ വീട്ടിലേക്ക് കോണുഗ്രസ് നേൃത്വത്തിന്റെ അറിവോടെ അക്രമികള്‍ പാഞ്ഞടുത്തത്. പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടല്‍ കൊണ്ടാണ് വീട് തകര്‍ക്കാതിരുന്നത്. അംബികയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. രണ്ടു മക്കളും അച്ഛനെ പരിചരിക്കാന്‍ ആശുപത്രിയിലാണ്. വീട്ടില്‍ രണ്ടു സ്‌ത്രീകളും ഒരു പൊടിക്കുഞ്ഞും മാത്രമാണുണ്ടായിരുന്നത്. ആ വീട്ടിലേക്ക് കൊലവിളിയുമായി പാഞ്ഞടുക്കാന്‍ മനസാക്ഷിയുള്ളവര്‍ക്കാര്‍ക്കും സാധിക്കില്ല. ജില്ലയിലെ ജനങ്ങളുടെ സൈര്യ ജീവിതം തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കമെങ്കില്‍ ചെറുക്കുമെന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.































