പുല്ലാട് : റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ആരംഭിച്ചു. കോയിപ്രം, തോട്ടപ്പുഴശ്ശേരി, അയിരൂർ, എഴുമറ്റൂർ, പുറമറ്റം, ഇരവിപേരൂർ എന്നീ പഞ്ചായത്തുകൾ യൂണിറ്റിന്റെ പരിധിയിൽ വരും. മൃഗാശുപത്രികളുടെ പ്രവർത്തന സമയത്തിനുശേഷം അടിയന്തിര ചികിത്സാസേവനം കർഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണു റീബിൽഡ് കേരള. കോയിപ്രം മൃഗാശുപത്രി കേന്ദ്രമാക്കിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഒരുവെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ എന്നിവർ അടങ്ങുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ലഭ്യമാകും. 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃതകോൾ സെന്റർ സംവിധാനത്തിലൂടെയാണു മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം ലഭ്യമാക്കുന്നത്. സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിശ്ചിത ഫീസ് ഈടാക്കും.
വെറ്ററിനറി യൂണിറ്റിന്റെ ചികിൽസാ ഫീസ്: ഒരുപശു/എരുമ/പോത്ത് 450 രൂപ, ആട് 450 രൂപ, അരുമ മൃഗങ്ങൾ, പക്ഷികൾ 950 രൂപ വീതം. പശു, എരുമ എന്നിവയുടെ പ്രത്യേക രോഗ സാഹചര്യം കണക്കിലെടുത്ത് ചികിൽസ നൽകുമ്പോൾ 450 എന്ന ഫീസ് നിരക്കിൽ നിന്നും മാറ്റമുണ്ടാകും. പശു, എരുമ എന്നിവയുടെ പ്രസവസംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ 2,000 അല്ലെങ്കിൽ 1,000 രൂപയാകും ഫീസ്. സിസേറിയൻ യഥാക്രമം 4,000, 1,000 രൂപ. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സൂസൻ ജോസഫ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. സുജാത, ബ്ലോക്ക് പഞ്ചായത്തംഗം ലാലു തോമസ്, സീനിയർ വെറ്ററിനറി സർജൻ ഡോ. രാജു മാത്യു എന്നിവർ സംസാരിച്ചു.





























