കോഴിക്കോട് : കോഴിക്കോട്ടെ മോഡൽ ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം. തൂങ്ങിമരണത്തിനുളള സാധ്യതകളാണ് ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞതെന്നും സ്ഥിരീകരണത്തിന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഇന്ന് ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയറുപയോഗിച്ചുതന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.
നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ലഹരിമാഫിയ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണവിതരണത്തിനിടെയാണ് ലഹരി വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതിന്റെ തെളിവായി ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വെയിങ് മെഷീനും വാടക വീട്ടിൽ നിന്ന് കിട്ടി. ഇയാളുടെ കൂടുൽ ബന്ധങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സജാദിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ സജാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.