തിരുവനന്തപുരം : കേരളത്തില്‍ ക്യാപ്റ്റന്‍ പിണറായി വിജയൻ കപ്പുയര്‍ത്തിയതോടെ ഇടതു പാര്‍ട്ടികള്‍ക്കു ദേശീയതലത്തില്‍ ഓക്സിജന്‍ ലഭിച്ചു. രാഷ്ട്രീയത്തിന്റെയും വികസനത്തിന്‍റെയും ‘കേരള മോഡല്‍’ നരേന്ദ്ര മോദിക്കെതിരെ ദേശീയതലത്തില്‍ മുന്നോട്ടുവെയ്ക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധി സജീവമായി മുന്നില്‍നിന്നു നയിച്ച പോരാട്ടത്തില്‍ നേരിട്ട തിരിച്ചടി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. മോദിയും അമിത് ഷായും വന്നിട്ടും സംപൂജ്യരായതിന്റെ സമ്മര്‍ദമാണു ബിജെപി നേതൃത്വത്തിന്.
സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നല്ലെന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഒരിക്കല്‍ പറഞ്ഞതാണ്. കേരളത്തില്‍ പിണറായി വിജയന്‍ നേടിയ ചരിത്ര വിജയമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ദേശീയതലത്തിലെ തന്നെ അസ്ഥിത്വം. അവശേഷിക്കുന്ന ഏക തുരുത്താണു കേരളം. അധികാരകേന്ദ്രവും മുഖവും ശബ്ദവും പിണറായി വിജയനാണ്. അടുത്തു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെയും ‘വിജയ ലഹരി’ സ്വാധീനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ആലോചനയുണ്ട്. കീഴ്‍വഴക്കങ്ങള്‍ മാറ്റി സംഘടനയ്ക്കപ്പുറം നേതാവിനു ക്രെഡിറ്റ് നല്‍കാന്‍ സിപിഎം കേന്ദ്ര നേതൃത്വം മടി കാണിച്ചില്ല.
മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ ദേശീയ കൂട്ടായ്മയില്‍ പിണറായി ശക്തമായ സാന്നിധ്യമാകും. പ്രളയം, കോവിഡ് എന്നിവ നേരിട്ടതടക്കം ദേശീയതലത്തില്‍ വികസനത്തിന്റെ ബദല്‍മാതൃകയായി പിണറായി സര്‍ക്കാരിനെ ഉയര്‍ത്തിക്കാട്ടും. കേരളവും അസമുമായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷയോടെ കണ്ടിരുന്നത്. രാഹുല്‍ ഗാന്ധി ലോക്സഭയിലേക്കു ജയിച്ച, പ്രിയങ്ക ഗാന്ധി പ്രചാരണത്തില്‍ നിറഞ്ഞുനിന്ന സംസ്ഥാനത്തു കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം ഏറെ വലുതാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ പാര്‍ട്ടിയുടെ പ്രസക്തിതന്നെയാണ് ദേശീയതലത്തില്‍ ചോദ്യമുനയിലാക്കിയത്.
പോരാട്ടത്തിന്റെ എല്ലാഘട്ടത്തിലും സംസ്ഥാന നേതൃത്വത്തിനു പൂര്‍ണ സ്വാതന്ത്ര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു. നേതൃതലത്തിലെ അഴിച്ചുപണിക്കായുള്ള മുറവിളികളും വിമര്‍ശനങ്ങളും എങ്ങിനെ പരിഹരിക്കുമെന്നതാണു ഹൈക്കമാന്‍ഡിന്റെ ഇനിയുള്ള തലവേദന. സംസ്ഥാന നേതാക്കള്‍ വലിയ കണക്കുകള്‍ നിരത്തിയിരുന്നെങ്കിലും ബിജെപി ദേശീയനേതൃത്വത്തിന് കേരളത്തില്‍ കാര്യമായ പ്രതീക്ഷയില്ലായിരുന്നു. സംസ്ഥാനത്തിന്റെ സാമൂഹിക സാഹചര്യം കണക്കിലെടുത്ത് കൊണ്ടുവന്ന ഇ.ശ്രീധരന്‍ മോഡല്‍ പരീക്ഷണം പരാജയപ്പെട്ടതിന്റെ നിരാശ വലുതാണ്. സംസ്ഥാന ബിജെപിയിലെ വിഭാഗീയതയും ചേരിപ്പോരും പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം വടിയെടുക്കുമോയെന്ന് വരുംദിവസങ്ങളിലറിയാം.