ശ്രീനഗർ : ജമ്മു കശ്മീരിൽ സർവകക്ഷിയോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പദവി പുനഃസ്ഥാപിക്കലിനൊപ്പം കേന്ദ്ര ഭരണപ്രദേശത്തെ മറ്റു പ്രധാന പ്രശ്നങ്ങളും ചർച്ചയാകുമെന്നാണു വിവരം. 2019ൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആദ്യ നീക്കമാണിത്. അടുത്ത ആഴ്ച തന്നെ യോഗം നടക്കുമെന്ന സൂചന ലഭിച്ചതായും ഔദ്യോഗിക ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും കശ്മീരിലെ ഒരു മുതിർന്ന നേതാവ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിന്‍ഹ, ഉന്നത സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്. തുടർന്ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി. പാർലമെന്റിൽ നിർണായക തീരുമാനമുണ്ടാകുന്നതിന് തൊട്ടുമുമ്പ് കശ്മീരിലെ പ്രധാന നേതാക്കളായ മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീട് മാസങ്ങൾക്കു ശേഷമാണ് നേതാക്കളെ മോചിപ്പിച്ചത്.
ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തിലും കേന്ദ്രം ചർച്ചകൾ നടത്തിയേക്കും. കശ്മീരിന് പ്രത്യേക പദവി വീണ്ടും ലഭിക്കുന്നതു ലക്ഷ്യമിട്ടുണ്ടാക്കിയ ഏഴ് പാർട്ടികളുടെ ‘ഗുപ്കർ സഖ്യം’ ചർച്ചകൾക്കു തയ്യാറാണെന്നു നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ നൂറിലേറെ സീറ്റുകളില്‍ ഗുപ്കർ സഖ്യമാണു ജയിച്ചത്. 74 സീറ്റുകൾ നേടി ബിജെപി വലിയ ഒറ്റകക്ഷിയായി.