ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിന് അന്നത്തെ ബിജെപി സംസ്ഥാന സർക്കാർ പൊട്ടിച്ചത് 33 കോടി രൂപ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി കർണാടകയിലെത്തിയപ്പോഴാണ് ഇത്രയും തുക ചിലവായത്. ആക്ടിവിസ്റ്റ് ആയ മഞ്ജുനാഥ് ഹിരെചൗത്തിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപാണ് മോദി കർണാടകത്തിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും റോഡ് ഷോയുമാണ് അന്ന് നടന്നത്.
ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനത്തിന് മാത്രം ചിലവായത് 18.81 കോടി രൂപയാണ്. വിവിധ പ്രദേശങ്ങളിൽ നിൻ ആളുകളെ മോദിയുടെ പരിപാടിയിലേക്കെത്തിക്കാൻ മാത്രം 4.11 കോടി രൂപയായി. 1800 ബസുകളിലായാണ് വേദിയിലേക്ക് ആളുകളെ എത്തിച്ചത്. വാട്ടർ പ്രൂഫ് ജർമൻ പന്തൽ, പ്രധാന വേദി, ഗ്രീൻ റൂം, പ്രെസെന്റേഷൻ സ്റ്റോളുകൾ, അലങ്കാരപ്പണികൾ എന്നിവയ്ക്കായി 1.8 കോടി രൂപയാണ് ചിലവായത്.





























