കൊച്ചി : മോഫിയ കേസില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരായ തീവ്രവാദ പരാമര്‍ശം പിന്‍വലിച്ച് പോലീസ്. തിരുത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുവെന്നും പിശകുപറ്റിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥി മോഫിയ പർവീണിനു നീതി തേടി കോൺഗ്രസ് പാർട്ടി നടത്തിയ ആലുവ പോലീസ് സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത മൂന്നു പ്രവർത്തകരെയാണു പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഭീകരപ്രവർത്തനത്തിന്റെ നിഴലിൽ നിർത്തിയത്.
സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് അറസ്റ്റിലായ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതായി രേഖപ്പെടുത്തിയത്. ഇത്തരത്തിൽ റിമാൻഡ് റിപ്പോർട്ട് തയാറാക്കിയതിന്റെ പേരിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
സ്ത്രീധന പീഡനത്തെ പറ്റി പരാതി പറയാൻ സ്റ്റേഷനിലെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ അവഹേളിച്ചതാണു ആത്മഹത്യയ്ക്കു കാരണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പാർട്ടി മൂന്നു ദിവസം തുടർച്ചയായി പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്. തീവ്രസ്വഭാവമുള്ള ചില സംഘടനകൾ ഈ സമരത്തെ ഹൈജാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നു സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഗാർഹിക പീഡനത്തെത്തുടർന്നു ഭർതൃവീട്ടുകാർക്കും ആലുവയിലെ പോലീസ് ഇൻസ്പെക്ടർക്കും എതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി നവംബർ 22നാണ് എടയപ്പുറം കക്കാട്ടിൽ ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ ജീവനൊടുക്കിയത്. കോൺഗ്രസ് സമരത്തെത്തുടർന്ന് ഇൻസ്പെക്ടർ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തിരുന്നു.