റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം കുടമുരുട്ടി വനാതിര്‍ത്തിയോടു ചേര്‍ന്ന മേഖലയിൽ ഭീതി വിതച്ച് കാട്ടാന. ഇന്നു പുലർച്ചെ റബ്ബർ ടാപ്പിംഗിനായി പോയ ആളുകളെ കാട്ടാന ഓടിച്ചു. രാവിലെ എട്ടരയോടെ പെരുന്തേനരുവി വഴി കൊല്ലമുളക്ക് പോകുകയായിരുന്ന കാർ യാത്രികനുനേരെ കാട്ടാന ചീറിപ്പാഞ്ഞെത്തി. ഒരു നിമിഷം ഭയന്നു പോയെങ്കിലും പകച്ചു നിൽക്കാതെ കാർ പുറകോട്ടെടുത്തു തിരിഞ്ഞു പോയതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാർ തലനാരിഴക്ക് രക്ഷപെട്ടു.
ഉന്നത്താനി സ്വദേശി സലാംകുമാർ സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ഒറ്റക്കൊമ്പൻ കാട്ടാന ചീറിപ്പാഞ്ഞെത്തിയത്. നിരവധി ബൈക്ക് യാത്രക്കാർ ഉൾപ്പടെ യാത്ര ചെയ്യുന്ന വഴിയിൽ വന്യ മൃഗ ശല്യം ഏറി വരുകയാണ്. കഴിഞ്ഞ ആഴ്ച കാട്ടുപോത്തിൻ കൂട്ടങ്ങൾ റോഡിൽ കൂട്ടമായി എത്തിയിരുന്നു. കൊച്ചുകുളം തമ്പിത്തോടിനു സമീപം കൂറ്റൻ പനമരം പിഴുതു റോഡിനു കുറുകെ ഇട്ടിരിക്കുകയായിരുന്നു.
പുലർച്ചെ ക്ഷേത്രത്തിൽ പോകുന്നതിനായി ഇരുചക്ര വാഹനത്തിൽ വന്ന മൈക്കുളത്തു യശോധരന്റെ മകൻ അശ്വഘോഷ് ആനയുടെ തുമ്പിക്കൈ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. റോഡിൽ വെളിച്ചമില്ലാതിരുന്നതുമൂലം അടുത്ത് എത്തിയ ശേഷമാണ് അശ്വഘോഷ് ആനയെ കണ്ടത്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്. തോടിനോട് ചേർന്ന് വളവിൽ ആന നിന്നാൽ അടുത്ത് എത്തിയാൽ മാത്രമേ അറിയാൻ കഴിയു.
തോട്ടങ്ങളിൽ ടാപ്പിംഗിനായി പോകുന്നവർ ചെറിയ ടോർച്ചു തെളിച്ചാണ് ഇവിടം കടന്നു പോകുന്നത്. രാവിലെവരെ റോഡിനു കുറുകെ ആന പിഴുതിട്ട മരം വീണു കിടക്കുകയായിരുന്നു. നാട്ടുകാർ വെട്ടി മാറ്റിയ ശേഷമാണ് ഗതാഗതം പോലും സാധ്യമായത്. സമീപത്തു താമസിക്കുന്ന ആളുകൾ ഒത്തു കൂടി പാട്ട കൊട്ടിയും മറ്റു ശബ്ദങ്ങളും ഉണ്ടാക്കിയാണ് ആനയെ റോഡിൽ നിന്നും തുരത്തുന്നത്.