തിരുവനന്തപുരം : കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകിയെന്നാരോപിച്ച് വീട്ടിലെത്തിയ രണ്ടംഗ സംഘം യുവതിയെ മര്‍ദിച്ചു. ശംഖുമുഖം കണ്ണാന്തുറ സ്‌കൂളിനു ഗോഡ്‌സി ഹൗസില്‍ സ്റ്റിൻസി റോസിനാ (20)ണ് മര്‍ദനമേറ്റത്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണാന്തുറ സ്വദേശിയായ ഷാജി ചാര്‍ളിയെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 22ന് രാത്രി ഏഴോടെയാണ് സംഭവം.
സ്റ്റിന്‍സി റോസിയുടെ അച്ഛന്‍ പ്രതികളില്‍നിന്ന് പണം കടംവാങ്ങിയിരുന്നതായും തിരികെ നല്‍കാന്‍ വൈകിയതിന് തുടര്‍ന്ന് ഇവരുടെ വീട്ടില്‍ ഇവര്‍ അന്വേഷിച്ചെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അച്ഛനില്ലെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ പ്രകോപിതരായി സ്റ്റിന്‍സി റോസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ശംഖുമുഖം അസി.കമ്മിഷണര്‍ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അഭിലാഷ്, അലീന സൈറസ്, ആനന്ദ്കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.