തൃശൂര്‍ : അധ്യാപക നിയമനത്തിന് 25 ലക്ഷം രൂപ കോഴ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഒരു ക്രിസ്ത്യന്‍ സഭയുടെ വരുമാന കണക്കുകള്‍ പരിശോധിച്ച പോലീസ് കണ്ടെത്തിയത് നേര്‍ച്ചപ്പെട്ടിയിലെ കോടികളുടെ വരുമാന വര്‍ധന. തൃശൂര്‍ കുന്നംകുളത്തിനു സമീപമുള്ള തൊഴിയൂര്‍ ആസ്ഥാനമായുള്ള ‘മലബാര്‍ സ്വതന്ത്ര സുറിയാനി സഭ’യുടെ പേരിലാണ് ഉദ്യോഗാര്‍ത്ഥിയുടെ പരാതി. 2016 വരെ ശരാശരി പത്ത് ലക്ഷം രൂപയില്‍ താഴെ നേര്‍ച്ചപ്പെട്ടി വരവ് കാണിച്ചിരുന്ന സഭയുടെ വരുമാനം തുടര്‍ വര്‍ഷങ്ങളില്‍ 2.63 കോടി രൂപയായി ഉയര്‍ന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 2016 മുതല്‍ 2018 മേയ് വരെയാണ് ഈ വരവ്. ഇക്കാലയളവില്‍ സ്‌കൂളുകളിലെ നിയമനത്തിന് പലരില്‍ നിന്നും വാങ്ങിയ കോഴപ്പണം നേര്‍ച്ചവരുമാനമായി വ്യാജകണക്ക് ഉണ്ടാക്കിയതായി സംശയിക്കാമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷൊര്‍ണൂര്‍ കൊളപ്പുള്ളി സ്വദേശി ജിജ പി.ചേറപ്പനാണ് വഞ്ചിക്കപ്പെട്ടുവെന്ന് കാണിച്ച് സഭാധികാരികള്‍ക്കെതിരെ പോലീസിന് പരാതി നല്‍കിയത്. തൊഴിയൂരിലെ സ്‌കൂളില്‍ താത്്ക്കാലിക ജോലിയുണ്ടായിരുന്ന യുവതിയില്‍ നിന്നും നിയമനം സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കോഴവാങ്ങി. എന്നാല്‍ ഒഴിവുവന്ന തസ്തികയില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതേകുറിച്ച് സഭാധികാരികളോട് പരാതിപ്പെട്ട ജിജിയെ പിരിച്ചുവിട്ടു എന്നു മാത്രമല്ല വാങ്ങിയ പണം നല്‍കാനും തയ്യാറായില്ല. അകാലത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അര്‍ബുദ രോഗി കൂടിയാണ് ഇവര്‍. ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ച ഇന്‍ഷുറന്‍സ് തുകയും സ്വര്‍ണം വിറ്റുകിട്ടിയ പണവും ചേര്‍ത്താണ് സഭാധികാരികള്‍ക്ക് ഇവര്‍ പണം നല്‍കിയത്.
ജിജിയുടെ പരാതിയില്‍ ഗുരുവായൂര്‍ പോലീസ് സഭയുടെ വരവ് ചെലവ് കണക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് രണ്ടു വര്‍ഷത്തിനിടെ കോടികളുടെ നേര്‍ച്ച വരവ് കണ്ടെത്തിയത്. സഭാ കൗണ്‍സിലിന്റെ മിനിറ്റ്‌സ് ബുക്കും കസ്റ്റഡിയിലെടുത്തു. മൂന്ന് പ്രൈമറി സ്‌കൂളുകളും ഒരു സെക്കണ്ടറി സ്‌കൂളുമാണ് സഭയുടെ ഉടമസ്ഥതയിലുള്ളത്. സഭയുടെ പരമാധ്യക്ഷനും ട്രസ്റ്റിയും എഡ്യൂക്കേഷന്‍ സൊസൈറ്റി കോര്‍പറേറ്റ് മാനേജരും സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയാണ്. ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തു. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്.