കൊച്ചി : മോന്‍സണ്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) സഹകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സാമ്പത്തിക വിഷയങ്ങള്‍ ഇ ഡിയും മറ്റു കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചും അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന വിഷയങ്ങളായി അന്വേഷണത്തെ കാണരുതെന്നും കോടതി ആവശ്യപ്പെട്ടു.
മോന്‍സണ്‍ മാവുങ്കലിന് വേണ്ടി പോലീസ് പീഡിപ്പിക്കുന്നു എന്ന് കാണിച്ച് മുന്‍ ഡ്രൈവര്‍ അജി നല്‍കിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. കേസില്‍ ഐ.ജി ലക്ഷ്മണന് എതിരെ കേസെടുത്തോ എന്ന് കോടതി അന്വേഷിച്ചപ്പോള്‍ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മോണ്‍സണെ സഹായിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായും അറിയിച്ചു.