കൊച്ചി : പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇയാള്‍ പുരാവസ്തുക്കളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിരുന്നെന്നു പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനെയും ഇഡി പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കാണുന്നതിനും അപ്പുറമുള്ള കാര്യങ്ങൾ ഈ കേസിലുണ്ടെന്നും അന്വേഷണം ശരിയായ ദിശയിൽ അല്ലെങ്കിൽ ഇടപെടുമെന്നും കോടതി കഴിഞ്ഞ ദിവസം സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു.ഇന്റലിജൻസ് റിപ്പോർട്ടിനെതുടർന്ന് സംസ്ഥാന പോലീസ് മേധാവി ഇഡിക്കു കത്ത് നൽകിയിട്ട് എന്തു സംഭവിച്ചെന്നു കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന്റെ മറുപടി. മോൻസൻ മിക്കപ്പോഴും വിദേശ യാത്രകളിലും ഡൽഹിയിലും ആണെന്നും ഇഡിക്കു നൽകിയ കത്തിൽ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി.