തിരുവനന്തപുരം : പുരാവസ്തു – സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ മുൻ ചേർത്തല സി ഐ ശ്രീകുമാറിന് സസ്പെൻഷൻ. മോൻസനുമായി അടുത്ത ബന്ധമുള്ള പോലീസുദ്യോഗസ്ഥനായ ശ്രീകുമാറിനെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി സസ്പെൻഡ് ചെയ്തത്. മോൻസനുമായി ബന്ധമുണ്ടെന്ന പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീകുമാറിനെ നേരത്തെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ മോൻസനുമായി സിഐക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. മോൻസനെ അറസ്റ്റ് ചെയ്യുമ്പോള്‍ ചേർത്തലത്തെ വീട്ടിലും ശ്രീകുമാറുണ്ടായിരുന്നു. മോൻസനുമായി അടുത്ത ബന്ധമുള്ള ഐജി ലക്ഷ്മണക്ക് ഒപ്പം പാർട്ടികളിലടക്കം സജ്ജീവ സാന്നിധ്യമായിരുന്നു ഇയാൾ.
മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് ഇയാൾക്ക് ധാരണയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിരുന്നു. മോൻസനുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കേസിലെ ചുമതല ശ്രീകുമാറിന് നൽകാൻ മോൻസനുമായി അടുത്ത ബന്ധമുള്ള മറ്റൊരു ഉദ്യോഗസ്ഥനായ ഐജി ലക്ഷ്മണ ഇടപ്പെട്ടുവെന്ന് ആരോപണങ്ങളും ഉയർന്നിരുന്നു. ഇതടക്കം ഉയർന്ന ആരോപണങ്ങളിലെ അന്വേഷണത്തിന് ശേഷമാണ് ശ്രീകുമാറിനെതിരെ ക്രൈംബ്രാഞ്ച് മേധാവി നടപടിയെടുത്തത്.