തിരുവനന്തപുരം : കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു. പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. നാളെ രാവിലെ എട്ടിന് വാളയാർ ഡാം തുറക്കും. സംസ്ഥാനത്ത് നിലവില്‍ 32 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പാലക്കാട് ചുള്ളിയാർ ഡാമിൻ്റെ ഒരു സ്പിൽ വേ ഷട്ടർ ഇന്ന് തുറന്നു. മലമ്പുഴ ഡാമിൻ്റെ ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കൂട്ടി. ഇന്ന് രണ്ടു തവണ ആയി സെക്കൻഡിൽ അമ്പതിനായിരം ലിറ്റർ ജലം കൂടി അധികമായി തുറന്നുവിട്ടു. തടിയമ്പാട് ചപ്പാത്ത് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് എൻഡിആർഎഫ് സംഘത്തെ തടിയമ്പാടിലേക്ക് നിയോഗിച്ചു. മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ തുറന്ന സാഹചര്യത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. ജലനിരപ്പ് കുറയാതെ വന്നതോടെ മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കൂട്ടി.
മഴ തുടരുന്നതിനാൽ ബാണാസുര സാഗർ ഡാമിലെ ഒരു ഷട്ടർ കൂടി ഇന്ന് തുറക്കും. നിലവിൽ രണ്ട് ഷട്ടറുകൾ 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻ്റിൽ 17 ഘനമീറ്റർ വെള്ളമാണ് തുറന്നു വിടുന്നത്. 2540 അടിയാണ് നിലവിലെ ജല നിരപ്പ്. ഡാം തുറന്നതോടെ കബനി നദിയിൽ ജല നിരപ്പ് ഉയർന്നു. എന്നാൽ വെള്ളപ്പൊക്ക ഭീഷണിയില്ല.