എറണാകുളം : വിവാഹമണ്ഡപത്തിൽ വെച്ച് മുഹൂർത്തത്തിന് തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിൻമാറി വധു. പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ചയാണ് ഏവർക്കും കൗതുകകരമായ സംഭവം നടന്നത്. വിവാഹത്തിനുള്ള കർമങ്ങൾ നടക്കവെ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും പൂർണ്ണ മനസ്സോടെ തനിക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും യുവതി വരനെ അറിയിക്കുകയായിരുന്നു. എറണാകുളം വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
വിവാഹത്തിനായി ക്ഷേത്രത്തിൽ ആദ്യമെത്തിയത് വധുവും സംഘവുമായിരുന്നു. അതിനുപിന്നാലെ വരനും സംഘവും എത്തി. ജ്യോത്സ്യൻ നിശ്ചയിച്ചു നൽകിയ മുഹൂർത്തത്തിൽത്തന്നെ വിവാഹച്ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. മുഹൂർത്തമെത്തിയതോടെ താലി ചാർത്തുന്നതിനുള്ള കർമങ്ങൾ ആരംഭിച്ചു. താലിചാർത്താൻ പൂജാരി അനുവാദം നൽകിയിട്ടും വധു തലകുനിക്കാതെ നിശ്ചലം നിന്നു. ആകെ വിഷമവൃത്തത്തിലായ വരൻ വധുവിനോട് കാര്യം എന്താണെന്ന് അന്വേഷിച്ചു. അപ്പോഴാണ് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വധു വരനോട് പറയുന്നത്.
തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വധു തീർത്തു പറയുകയായിരുന്നു. ഈ വിവാഹത്തിനായി വീട്ടുകാരുടെ ഭാഗത്തു നിന്നും സമ്മർദ്ദമുണ്ടായിരുന്നു. വീട്ടുകാരുടെ നിരന്തര നിർബന്ധത്തിനു വഴങ്ങിയാണ് തനിക്ക് ഇതുവരെ കാര്യങ്ങൾ എത്തിക്കേണ്ടി വന്നതെന്നും വധു പറഞ്ഞു. പലതവണ ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വീട്ടുകാരെ അറിയിച്ചിട്ടും അവർ ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും വധു പറഞ്ഞു. മാനസികമായ ഐക്യമില്ലാതെ താങ്കളെ വിവാഹം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും വധു പറഞ്ഞു.
യുവതിയുടെ വാക്കുകൾ കേട്ട വരന് കാര്യങ്ങൾ ഏകദേശം ബോധ്യമായി. ഇതോടെ താൻ വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് വരൻ അറിയിക്കുകയായിരുന്നു. തുടർന്ന് വരനും കുടുംബവും വടക്കേക്കര പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. ഒത്തുതീർപ്പിനൊടുവിൽ വരൻ്റെ കുടുംബത്തിനുണ്ടായ ചിലവ് യുവതിയുടെ വീട്ടുകാർ നഷ്ടപരിഹാരമായി നൽകാമെന്ന് അറിയിക്കുകയായിരുന്നു.
യുവതിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്ത് ആദ്യമായി പെണ്ണുകാണാനെത്തിയ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ ഈ വിവാഹം വേണ്ടെന്ന് വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. തൻ്റെ പ്രണയത്തിനു വേണ്ടി യുവതി വീട്ടുകാരോട് നിരന്തരം വാദിച്ചെങ്കിലും അവർ ചെവിക്കൊള്ളുവാൻ തയ്യാറായില്ല. ഇതോടെയാണ് മറ്റു വഴികളില്ലാതെ യുവതി ഈ രീതി തിരഞ്ഞെടുത്തത്. വിവാഹം അലസിപ്പോയതിൻ്റെ പിറ്റേദിവസം അതായത് വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് യുവതി ഇഷ്ടത്തിലായിരുന്ന യുവാവിനെ വിവാഹം കഴിച്ചു. പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.