രാജസ്ഥാൻ: വനത്തിനുള്ളിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും മുത്തച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് രണ്ട് ദിവസം മുൻപ് രാജസ്ഥാനിലെ ഭിൽവാരയിൽ വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിൻ്റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിക്കുകയും, കരയാതിരിക്കാൻ വായിൽ കല്ല് തിരുകുകയും ചെയ്തിരുന്നു. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണിതെന്നും, സാമൂഹികമായ ഒറ്റപ്പെടൽ ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ആണ് പോലീസ് കണ്ടെത്തൽ. ഇതിനായി യുവതിയും പിതാവും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബുണ്ടിയിൽ ഒരു മുറി വാടകയ്‌ക്കെടുക്കുകയും അവിടെ വെച്ച് പ്രസവം നടത്തുകയുമായിരുന്നു. കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെങ്കിലും ആ പദ്ധതി പരാജയപ്പെട്ടപ്പോൾ ഏതാനും ആഴ്ചകൾക്ക് ശേഷം ഉപേക്ഷിക്കുകയായിരുന്നു. യുവതിയുമായുള്ള കുഞ്ഞിൻ്റെ ബന്ധം സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തും.
മണ്ഡൽഗഡിൽ ആടുകളെ മേയ്ക്കുകയായിരുന്ന ഒരാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. നേരിയ കരച്ചിൽ കേട്ട് സംശയം തോന്നിയ അദ്ദേഹം ഉടൻ തന്നെ പൊലീസിനെയും ഗ്രാമവാസികളെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി മഹാത്മാഗാന്ധി ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് ഇപ്പോൾ ഡോക്ടർമാരുടെ പരിചരണത്തിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നിരുന്നാലും കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഭിൽവാര മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കി. “ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കുഞ്ഞിനെ ഓക്സിജൻ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്. ചൂടുള്ള കല്ലുകളിൽ ആയിരുന്നതിനാൽ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്,” എന്ന് ഭിൽവാര മെഡിക്കൽ കോളേജിലെ മാതൃ-ശിശു കേന്ദ്രത്തിൻ്റെ ചുമതലയുള്ള ഡോ. ഇന്ദ്ര സിംഗ് പറഞ്ഞു.






























