ബെംഗളൂരു: നാല് മാസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ വജരഹള്ളിയിലാണ് സംഭവം. ഉമാദേവി (40)യാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ ഉമാദേവിയുടെ ഭർത്താവ് രാമലിംഗപ്പ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2002-ലാണ് രാമലിംഗപ്പയും ഉമാദേവിയും വിവാഹിതരായത്. ഏറെക്കാലം കുട്ടികളില്ലാതിരുന്നതിനെ തുടർന്ന് ദമ്പതികൾ ഐവിഎഫ് ചികിത്സ തേടുകയായിരുന്നു. ചികിത്സയിലൂടെ ഗർഭിണിയായ ഉമാദേവി ഈ വർഷം മേയ് അഞ്ചിന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
ആദ്യ ഒന്നര മാസത്തോളം കുഞ്ഞുങ്ങളെ ഉമാദേവി ഏറെ താൽപര്യത്തോടെ പരിചരിച്ചിരുന്നതായി ഭർത്താവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ഇവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായെന്നും മാനസിക സമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പ്രസവാനന്തര വിഷാദം ഇവർ നേരിട്ടിരുന്നതായാണ് പ്രാഥമിക നിഗമനം.































