റാന്നി : റാന്നി താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ചുവരുന്ന കരാർ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധമുയരുകയാണ്. പതിനെട്ട് വർഷമായി സർവീസിലുള്ളവർ ഉൾപ്പെടെ ആശുപത്രിയിലെ വിവിധ തസ്തികകളിൽ ജോലി ചെയ്തുവരുന്നവരെയാണ് പെട്ടെന്ന് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
മുൻകൂട്ടി നോട്ടീസോ വിശദീകരണമോ നൽകാതെയാണ് ഇവരെ ഒഴിവാക്കാൻ നീക്കം നടത്തുന്നത്. ഓണത്തിന് തൊട്ടുമുമ്പ് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് പുതിയ തൊഴിൽ മേഖല കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈ കുടുംബങ്ങൾ. ദുരിതത്തിലായ ജീവനക്കാർ സമരം ആരംഭിച്ചെങ്കിലും വിഷയത്തിൽ ഇടപെടാനോ ഇവരുമായി ചർച്ച നടത്തുവാനോ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അധികൃതരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം. വിഷയത്തിൽ അടിയന്തിരമായി ജനപ്രതിനിധികളും ഭരണകൂടവും ഇടപെട്ട് പരിഹാരം കാണണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സ്ഥലത്തെത്തി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സി.പി.എം ഏരിയ സെക്രട്ടറി കെ.പി സുഭാഷ് കുമാര്‍, സി.പി.ഐ റാന്നി മണ്ഡലം ആക്ടിംങ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, സി.പി.എം ഏരിയ കമ്മറ്റിയംഗങ്ങളായ ടി.എന്‍ ശിവന്‍കുട്ടി, മിഥുന്‍മോഹന്‍, ജിതിന്‍രാജ്, ബിനോയി കുര്യാക്കോസ്, കെ.ആര്‍ രഞ്ജു, മധു റാന്നി തുടങ്ങിവരാണ് സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയത്.





























