ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രാക്കിലേക്ക് ചാടിയ നാല് പേരാണ് മരിച്ചത്. മറ്റൊരു ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ മധ്യപ്രദേശിലെ മൊറീണ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ആഗ്ര സ്വദേശിയായ അഫ്രീന്‍ (35), ഇവരുടെ നാല് വയസുള്ള ആണ്‍കുട്ടി, ആഗ്ര സ്വദേശിയായ ശകുന്തള (60), രാജസ്ഥാനിലെ ബികാനര്‍ സ്വദേശിയായ വിര്‍മ ദേവി (60) എന്നിവരാണ് മരിച്ചത്.
ഹാജുരാഹോ-ഉദയ്പുര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്. യാത്രക്കാരില്‍ ചിലര്‍ തീയെന്ന് വിളിച്ച് പറഞ്ഞെന്നും ഇത് മറ്റ് യാത്രക്കാര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയതായും ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി പറഞ്ഞു. ഇത് കേട്ട് യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചു. ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് തന്നെ ആളുകൾ ട്രാക്കിലേക്ക് ചാടി. ഇതിനിടെ പട്ടല്‍കോട്ട് എക്‌സ്പ്രസ് തൊട്ടടുത്തുള്ള ട്രാക്കിലൂടെ വരികയും ആളുകളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.





























