കൊച്ചി: MSC എൽസ-3 അപകടം വരുത്തിവെച്ചതെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറിയിരുന്നെന്നും കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനം ആദ്യം തകരാറിലായി എന്നും റിപ്പോർട്ടിൽ പറയുന്നു. കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻ യാത്രകളിൽ തന്നെ കപ്പലിന്റെ സ്റ്റാർബോഡ് ചെരിവ് ഉണ്ടായിരുന്നുവെന്നും കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഠിനമായ ചരിവ് നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ മാറാൻ കാരണമായി. ഇത് കപ്പലിന്റെ സ്ഥിരതയെ കൂടുതൽ അപകടത്തിലാക്കി. കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലിന് 5 ഡിഗ്രി ചെരിവ് ഈ ഘട്ടത്തിൽ ഉണ്ടായി. നാലാം നമ്പർ കാർഗോ ഹോൾഡറിൽ വെള്ളം കയറി തുടങ്ങിയിരുന്നു. കടൽക്ഷമതയെയും ബാധിക്കുന്ന നിരവധി ഘടനാപരമായ പ്രശ്നങ്ങൾ കപ്പലിനുണ്ടായിരുന്നു. കപ്പലിന്റെ കാലപ്പഴക്കവും അപകടകാരണമായി. 2016ല്‍ കൂട്ടിയിടിയെ തുടർന്ന് കപ്പലിന് കേടുപാടുകൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമവും കപ്പൽ കമ്പനി നടത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.
2025 മെയ് 24 നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.3 നോട്ടിക്കൽ മൈൽ അകലെയാണ് എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിക്കിടന്നത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. സംഭവത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു അന്നത്തെ സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമായിരുന്നു ആദ്യ തീരുമാനം.





























