തൃശൂർ : തൃശൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും മറ്റ് നടപടികൾ കൈക്കൊള്ളുകയുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ അപകട സ്ഥലത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എത്ര പേരാണ് ജോലിയിൽ ഏർപ്പെട്ടിരുന്നതെന്നതിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ഇല്ലാതിരന്നതായും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവരുടെ എണ്ണമുൾപ്പെടെ എടുത്താണ് തിരച്ചിലുൾപ്പെടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കൃത്യമായ എണ്ണം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. കണ്ടെടുത്ത ശരീരഭാഗങ്ങൾ വെച്ച് കണക്കാക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട് ലൈസൻസിയായ സതീശൻ വെന്റിലേറ്ററിലാണ്. എടപ്പാളിൽ നിന്ന് വന്ന അഞ്ചുപേരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാണാതായവരുടെ വിവരങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. പോലീസ്, ഫയർഫോഴ്സ്, വോളന്റിയർമാർ എന്നിവർ ചേർന്ന് സജീവമായ രക്ഷാപ്രവർത്തനം നടത്തുന്നതായും പാലക്കാട് നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






























