കൊച്ചി : യുഡിഎഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്ത് നിന്ന് വേണമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്ന രീതിതുടരുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. കോൺഗ്രസിലും യുഡിഎഫിലും തർക്കങ്ങളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തെ അതിജീവിക്കും. സിപിഎമ്മിന് ആർഎസ്എസ് വോട്ട് മറിച്ചു. ഡീലിന് ചുക്കാൻ പിടിച്ചത് ചില മധ്യവർത്തികൾ. കേരളത്തിലും കേന്ദ്രത്തിലും ഒരേപോലെ സ്വാധീനമുള്ള മധ്യവർത്തികളാണിത്. ബിജെപി 20 ട്വന്റിക്ക് സീറ്റ് വാരിക്കോരി നൽകിയത് ഡീലിൻ്റെ ഭാഗം. കോൺഗ്രസിനേയും യുഡിഎഫിനേയും ഇത് ബാധിക്കില്ലെന്നും എറണാകുളം ഡിസിസി പ്രസിഡൻ്റ്.
അതേസമയം, യുഡിഎഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകുമെന്ന ഷിയാസിൻ്റെ മുൻ പ്രസ്താവനയെ മറ്റ് നേതാക്കൾ തള്ളിയിരുന്നു. കേരളത്തിന് വേണ്ടത് വി.ഡി. സതീശന്റെ പ്രവര്‍ത്തന രീതിയാണെന്നും ഷിയാസ് പറഞ്ഞിരുന്നു. അഭിപ്രായ പ്രകടനത്തിന് പിന്നാലെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഷിയാസിൻ്റെ അഭിപ്രായത്തെ തള്ളി രംഗത്തെത്തിയിരുന്നു.






























