റാന്നി : ചെത്തോങ്കര – അത്തിക്കയം റോഡിലെ കരികുളം സംരക്ഷിത വനമേഖലയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മുളങ്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന് ഇരുവശത്തുനിന്നും അപകടകരമായ രീതിയിൽ വളർന്നുനിൽക്കുന്ന മുളകൾ പലയിടത്തും പാതയുടെ പകുതിയോളം മറച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഉണങ്ങിനിൽക്കുന്ന മരച്ചില്ലകൾ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. വനമേഖലയിലെ വളവുകളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ മുളകൾ പടർന്നുനിൽക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾ തിരിച്ചറിയുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്.
മഴയോ ശക്തമായ കാറ്റോ ഉണ്ടായാൽ മുളങ്കൂട്ടങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നത് ഇവിടെ പതിവാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. അപകടസാധ്യത മുന്നിൽക്കണ്ട് വനംവകുപ്പും പൊതുമരാമത്ത് അധികൃതരും അടിയന്തിരമായി ഇടപെട്ട് അപകടാവസ്ഥയിലുള്ള മരങ്ങളും മുളകളും മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






























