കോഴിക്കോട്: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യൻ യൂത്ത് കോൺഗ്രസിന്റെ ചരിത്രം മനസ്സിലാക്കാത്തത് കൊണ്ടാണ് വിമർശിക്കുന്നതെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെ കുട്ടികളെ വിളിച്ച് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ പരസ്യമായി പറയേണ്ടിയിരുന്നില്ല. യൂത്ത് കോൺഗ്രസുകാർ കുറച്ചുകൂടി ഊർജ്ജസ്വലമാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശശി തരൂരിനെയും മുല്ലപ്പള്ളി രൂക്ഷമായി വിമർശിച്ചു. തരൂരിന് സ്ഥല ജലവിഭ്രമമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. തരൂരിന് മറുപടി നൽകാൻ അറിയാത്തതുകൊണ്ടല്ല. പക്ഷേ പാർട്ടി തീരുമാനിച്ചത് മറുപടി പറയേണ്ട എന്നുള്ളതാണ്.
തരൂരിന് വീര പരിവേഷം നൽകാൻ കോൺഗ്രസ് തയ്യാറല്ല. തരൂർ എവിടെ നിൽക്കുന്നു എന്ന് വ്യക്തമാക്കണം. എവിടെയാണ് നിൽക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയില്ല. സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധ്യം അദ്ദേഹത്തിന് ഇല്ലായിരിക്കാം. തരൂർ മറ്റൊരു പാർട്ടിയിലേക്ക് പോകാൻ പാടില്ല എന്നുള്ളതുകൊണ്ടാണ് കോൺഗ്രസ് സംയമനം പാലിക്കുന്നത്. അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാനാണ് തീരുമാനിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിന്റെ ആശയ ആദർശങ്ങൾ സ്വീകരിക്കുന്ന ആരെയും ഉൾക്കൊള്ളാൻ തയ്യാറാണെന്നാണ് പി കെ ശശിയെ കുറിച്ചുള്ള ചോദ്യത്തിന് മുല്ലപ്പള്ളിയുടെ മറുപടി. ആർക്കും മുമ്പിലും മലർക്കെ വാതിൽ തുറക്കുകയല്ലല്ലോ ചെയ്യുന്നത്. എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമേ സ്വീകരിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.





























