ഇടുക്കി : കേരളത്തിൽ മഴപെയ്യാൻ തമിഴ്നാട്ടിൽ പൂജ. കേരളത്തിൽ കാലവർഷം കുറഞ്ഞതുമൂലം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരാത്ത സാഹചര്യത്തിലാണ് കേരളത്തിൽ മഴപെയ്യിക്കാൻ തമിഴ്‍നാട്ടിലെ കർഷകർ പൂജനടത്തിയത്. തമിഴ്‌നാട്ടിലെ കർഷക സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സർവമത പ്രാർത്ഥന. തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ഓഫീസിനു സമീപമുള്ള ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. ജില്ലാ കർഷക സംഘം വർക്കിങ് പ്രസിഡന്റ് എസ്. മനോഹരന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. നിലവിൽ 112 .90 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. സാധാരണ ജൂൺ ആദ്യവാരത്തിലാണ് മുല്ലപ്പെരിയാർ ഡാമിൽനിന്ന് തമിഴ്നാട്ടിലേക്ക് കാർഷികവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടുന്നത്.
ഈ സമയത്ത് കർഷകർ ഒന്നാം വിളയിറക്കും. ഇത്തവണ മഴയില്ലാത്തതിനാൽ ഇതുവരെ വെള്ളം തുറന്നുവിട്ടിട്ടില്ല. ഇതോടെ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളാണ് പ്രതിസന്ധിയിലായത്. കാർഷിക ആവശ്യത്തിന് മാത്രമല്ല. കുടിവെള്ളത്തിനും ഈ ജില്ലക്കാർ മുല്ലപ്പെരിയാറിനെയാണ് ആശ്രയിക്കുന്നത്. തേനി ജില്ലയിലെ 14707 ഏക്കർ സ്ഥലത്തു മുല്ലപ്പെരിയാറിനെ ആശ്രയിച്ചു കൃഷി ഇറക്കുന്നുണ്ട്. മഴ കുറവായതിനാൽ ഇതുവരെ മുല്ലപ്പെരിയാറിൽനിന്ന് വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടില്ല. കർഷകരുടെ ജീവിതമാർഗ്ഗം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് ‘മഴ ദൈവങ്ങൾ’ കനിയാൻ തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ സർവമത പ്രാർത്ഥന നടത്തിയത്.





























