മുംബൈ : മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച ഡോക്ടർ ചികിത്സിച്ചിരുന്ന സൗത്ത് മുംബൈയിലെ ആശുപത്രിയിലെ അതേ നഴ്‍സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ഇവരുടെ ഒപ്പം ജോലി ചെയ്തിരുന്ന മലയാളികൾ അടക്കമുള്ള സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി.
നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നൂറോളം മലയാളി നഴ്‍സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. ഇവരിൽ നിലവിൽ രോഗം സ്ഥിരീകരിച്ച നഴ്‍സിന്‍റെ കൂടെ ജോലി ചെയ്യുകയോ അടുത്ത് സമ്പർക്കം പുലർത്തുകയോ ചെയ്ത എല്ലാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സാമ്പിളുകളെല്ലാം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരിലും നിരവധി മലയാളികളുണ്ട് എന്നാണ് റിപ്പോർട്ട്.
മുംബൈയിൽ ഏറ്റവും ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനായ ഡോക്ടർ ഇവിടെ ചികിത്സ നടത്തിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ച് ഈ ഡോക്ടറുടെ അച്ഛൻ മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മകൻ ഇംഗ്ലണ്ടിൽ നിന്ന് തിരികെ വന്നതാണ്. ഇദ്ദേഹത്തിനും രോഗമുണ്ടായിരുന്നു. തുടർന്ന് മകനിൽ നിന്നാണ് കുടുംബത്തിലെ എല്ലാവർക്കും രോഗം പകർന്നതെന്ന് വ്യക്തമായിട്ടുമുണ്ട്. ഇത് അവഗണിച്ച് ചികിത്സ നടത്താനെത്തിയ ഡോക്ടറിൽ നിന്നാകാം നഴ്‍സുമാർ ഉൾപ്പടെയുള്ളവർക്ക് രോഗം പകർന്നതെന്നാണ് വിവരം. ഇതേ ആശുപത്രിയിലെ രണ്ട് രോഗികൾക്കും പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സൗത്ത് മുംബൈയിലെ ഈ ആശുപത്രിയ്ക്ക് പുറമേ നഗരത്തിലെ മൂന്ന് പ്രമുഖ ആശുപത്രികളിൽ പ്രാക്ടീസ് നടത്തുന്ന കാർഡിയാക് സർജനാണ് ഈ രോഗബാധിതനായ ഡോക്ടർ.